തഞ്ചാവൂർ: വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കും വിവാഹമോചന വാർത്തകൾക്കും ശേഷം ആദ്യമായി പൊതുവേദിയിലെത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെ, തന്നെ രാഷ്ട്രീയമായി തകർക്കാൻ എതിരാളികൾ ഗൂഢാലോചന നടത്തുകയാണെന്ന് വിജയ് ആരോപിച്ചു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ജനങ്ങളെ വഞ്ചിക്കാൻ രഹസ്യ ധാരണയിലാണെന്ന് വിജയ് പറഞ്ഞു. പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുമ്പോഴും അധികാരം പങ്കിട്ടെടുക്കാൻ ഇവർ ഡീലുകൾ ഉറപ്പിക്കുന്നു.
“നമുക്കിടയിൽ മറ്റാരും വരരുത്, അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാം എന്ന് കരുതിയിരുന്നവർക്ക് ഇപ്പോൾ ഭയമായിരിക്കുന്നു. വിജയ് വന്നതോടെ തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതായെന്ന് അവർ കരുതുന്നു. ഒരു വശത്ത് നിന്ന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചും മറുവശത്ത് നിന്ന് ആരോപണങ്ങൾ ഉന്നയിച്ചും എന്നെ തടയാനാണ് അവരുടെ നീക്കം, വിജയ് വ്യക്തമാക്കി.
ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം രാഷ്ട്രീയ രീതികളെ തൂത്തെറിയുമെന്നും തന്നിലുള്ള ജനങ്ങളുടെ വിശ്വാസം എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയുള്ള വിജയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ഫെബ്രുവരിയിൽ ചെങ്കൽപേട്ട് ഫാമിലി കോടതിയിലാണ് സംഗീത ഹർജി സമർപ്പിച്ചത്. ഒരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് വേർപിരിയലിന് കാരണമായതെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പ്രസംഗത്തിൽ വിജയ് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചില്ല.
