ഇറാന്റെ ആക്രമണത്തിൽ കുവൈറ്റിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. ജനവാസമേഖലയിൽ മിസൈൽ അവശിഷ്ടം പതിച്ചാണ് അപകടം ഉണ്ടായത്. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം കൊല്ലപ്പെട്ടത് ഏത് രാജ്യക്കാരിയാണെന്ന് കാര്യം പുറത്തുവിട്ടിട്ടില്ല. കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അതിനിടെ ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ ഇറാൻ ആക്രമണം ശ്രമം നടത്തി. ഡ്രോൺ ആക്രമണത്തിനുള്ള ശ്രമം തകർത്തെന്നും ദുബായ് അറിയിച്ചു.
ചെറിയ തീപിടുത്തം ഉണ്ടായി എന്നും അത് നിയന്ത്രണം വിധേയമാക്കാൻ സാധിച്ചു എന്നും ദുബായ് വ്യക്തമാക്കി. ഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അൽ ഉദെയ്ദിലും മിസൈൽ ആക്രമണം ഉണ്ടായതാണ് സൂചന. ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ആക്രമണം തടഞ്ഞുവെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതിനിടയിൽ കഴിഞ്ഞദിവസം രാത്രിയോടെ തെക്കൻ ലെബനനിലെ ഹിസ്‌ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമക്രമണം നടത്തിയതായി റിപ്പോർട്ട്. ടിയർ ജില്ലയിൽ ഉണ്ടായ വ്യോമാക്രമണത്തിന് തുടർന്ന് പരിക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ട ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടാതെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം ഇറാന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്നാണ് ഖത്തർ മുന്നറിയിപ്പ് നൽകിയത്. ഇറാൻ ആക്രമണത്തെ നേരിടാൻ സജ്ജമാണെന്നും ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചു എന്ന വാദം കള്ളമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇറാൻ സൈന്യത്തിനുവേണ്ടി പ്രവർത്തിച്ച രണ്ട് സംഘങ്ങളിലായി 10 പേരെ അറസ്റ്റ് ചെയ്തതും ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
