ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലായ പ്രസ് ടിവിയാണ് ഈ വിവരം പുറത്തുവിട്ടത്.

അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയും പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഖമനെയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൻസൂറ ഖൊജസ്തേയുടെ മരണം ഇറാൻ ഭരണകൂടത്തിന് വൻ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരമോന്നത നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ ഏഴ് ദിവസത്തെ പൊതു അവധിയും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സൈനിക-ഭരണ തലപ്പത്തുണ്ടായ ഈ വൻ വിടവ് നികത്താനുള്ള തീവ്രശ്രമത്തിലാണ് ഇറാൻ ഇപ്പോൾ.

ഇറാന്റെ മുൻനിര നേതാക്കളെല്ലാം ഒരേസമയം കൊല്ലപ്പെട്ട ഈ സൈനിക നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ലോകരാഷ്ട്രങ്ങൾ വീക്ഷിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ ഈ സംഭവം കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.