ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആക്രമണങ്ങൾ തുടരുന്നതിന് ഇടയിലും ടെഹ്‌റാൻ്റെ തെരുവുകളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
ഖമനേയിയുടെ കൊലപാതകം ടെഹ്‌റാനിലും ഇറാനിലും വ്യത്യസ്തമായ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇറാന്‍ മാധ്യമങ്ങളായ ഫർസ് ന്യൂസിനും തെസ്നീമുമാണ് ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന അവകാശവാദം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദ്യം ഉന്നയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും ദുഷ്ടരിൽ ഒരാളായിരുന്നു ഖമനേയി എന്നും ട്രംപ് കുറിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനാൽ ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, യുഎസിലെ ജനങ്ങൾക്ക് കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇറാനിയൻ നാവികസേന നശിപ്പിക്കപ്പെടും എന്ന് യുഎസ് പ്രതിരോധ മേധാവി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. ഡൊണാൾഡ് ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാജ്യത്തെ സൈനിക സേനയെ പൂർണമായും അഴിച്ചുവിട്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
