പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് വന്ന ചാണ്ടി ഉമ്മൻ സമരക്കാർക്കിടയിലേക്ക് എത്തുകയായിരുന്നു.
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ മാർച്ചിനിടെ അപ്രതീക്ഷിത നീക്കവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ പോലീസ് നടപടികൾക്ക് ശേഷം, പിരിഞ്ഞുപോകാൻ തുടങ്ങിയ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കൈകൊടുത്താണ് എംഎൽഎ ശ്രദ്ധനേടിയത്.
രാവിലെ പത്ത് മണിയോടെ ആരംഭിച്ച മാർച്ച് ഓഫീസ് കവാടത്തിന് 100 മീറ്റർ മുൻപായി പോലീസ് തടഞ്ഞു. പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി എംഎൽഎക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. എംഎൽഎ കൂടുതൽ സമയവും വിദേശത്താണെന്നും, വികസനത്തിന് പകരം സോഷ്യൽ മീഡിയയിൽ റീൽസുകൾ ഇടുന്നതാണോ എംഎൽഎയുടെ പണിയെന്നും അദ്ദേഹം ചോദിച്ചു. പോലീസുമായുള്ള ഉന്തിനും തള്ളിനും ഇടയിൽ ഒരു പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് വന്ന ചാണ്ടി ഉമ്മൻ സമരക്കാർക്കിടയിലേക്ക് എത്തുകയായിരുന്നു. ചില ബിജെപി പ്രവർത്തകർ ചിരിച്ചുകൊണ്ട് ഇതിനോട് പ്രതികരിച്ചപ്പോൾ, ഒരു വിഭാഗം പ്രവർത്തകർ എംഎൽഎയെ ‘ഗോ ബാക്ക്’ വിളിച്ചു. വീണ ജോർജിന് സമാനമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചാണ്ടി ഉമ്മൻ മനപ്പൂർവം ശ്രമിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും എൻ. ഹരി പിന്നീട് ആരോപിച്ചു.
ഇത് ‘നാടകമെന്ന്’ സിപിഎം
സംഭവത്തെ പരിഹസിച്ച് സിപിഎം രംഗത്തെത്തി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള രഹസ്യമായ ‘അന്തർധാര’ തെളിയിക്കുന്നതാണ് ഈ രംഗങ്ങളെന്ന് സിപിഎം ഏരിയ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു. എംഎൽഎയുടെ നീക്കം വെറും നാടകമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
