ഏറെ നാളായി നീണ്ടുനിന്ന ലേലയുദ്ധത്തിനൊടുവിൽ, വാർണർ ബ്രദേഴ്‌സ് ഡിസ്കവറിയെ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി നെറ്റ്ഫ്ലിക്സ്. മുഖ്യ എതിരാളികളായ പാരമൗണ്ട് തങ്ങളുടെ ലേലത്തുക വീണ്ടും ഉയർത്തിയതോടെയാണ് ഈ തീരുമാനം. ഇതോടെ ഹോളിവുഡിലെ വമ്പൻ നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ പാരാമൗണ്ടിന് വഴിതെളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം, നെറ്റ്ഫ്ലിക്‌സിനേക്കാൾ വലിയ തുകയ്ക്കാണ് പാരമൗണ്ട് ബിഡ് ചെയ്തിരിക്കുന്നതെന്ന് വാർണർ ബ്രദേഴ്‌സ് അറിയിച്ചിരുന്നു. ഈ തുകയ്ക്ക് തുല്യമായ മറ്റൊരു ഓഫർ മന്നോട്ടുവയ്ക്കാൻ നെറ്റ്ഫ്ലിക്സ് തയ്യാറായതുമില്ല. ഇത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് നെറ്റ്ഫ്ലിക്സിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് പിന്മാറ്റം. 83 ബില്യൺ ഡോളറിന്റെ ഓഫറാണ് നെറ്റ്‌ഫ്ലിക്സ് മുന്നോട്ടുവച്ചത്. എന്നാൽ, പാരമൗണ്ട് – സ്കൈഡാൻസ് ഇതിനു മുകളിൽ, ഏകദേശം 31 ഡോളർ പെർ ഷെയർ എന്ന നിരക്കിൽ, 111 ബില്യൺ ഡോളറിലേക്ക് ലേലത്തുക ഉയർത്തുകയായിരുന്നു. കൂടാതെ, ഈ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ വാർണർ ബ്രദേഴ്സിന് 700 കോടി ഡോളർ നഷ്ടപരിഹാരമായി നൽകുമെന്നും ഇവർ ഉറപ്പുനൽകിയിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ് പിന്മാറിയതോടെ ‘ഹാരി പോട്ടർ’, ‘ഗെയിം ഓഫ് ത്രോൺസ്’, ‘ഡിസി യൂണിവേഴ്സ്’ തുടങ്ങിയ വമ്പൻ ഫ്രാഞ്ചൈസികളുടെ ഉടമകളായ വാർണർ ബ്രദേഴ്സ് ഇനി പാരമൗണ്ടിന്റെ കീഴിലേക്ക് പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ അത് ഹോളിവുഡിലെ ഏറ്റവും വലിയ ലയനങ്ങളിൽ ഒന്നാകും. എന്നാൽ, റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ ലയനം അന്തിമമായി എന്ന് പറയാൻ സാധിക്കൂ. വിനോദ വ്യവസായം കാലിഫോർണിയയുടെ സമ്പദ്‌വ്യവസ്ഥയിലെ ഒരു ‘നിർണായക മേഖല’ ആയതിനാൽ, വാർണർ ബ്രദേഴ്സുമായി ബന്ധപ്പെട്ട ഏത് ഇടപാടും തന്റെ ഓഫീസ് പരിശോധിക്കുമെന്ന് അറ്റോർണി ജനറൽ റോബ് ബോന്റ ഈ മാസം ആദ്യം പറഞ്ഞിരുന്നു. കൂടാതെ, യുഎസ് നീതിന്യായ വകുപ്പിന്റെയും യൂറോപ്യൻ റെഗുലേറ്റർമാരുടെയും അംഗീകാരവും പാരമൗണ്ടിന് ആവശ്യമാണ്.
പാരമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ഈ കരാർ യുഎസിലെ ഏറ്റവും വലിയ വാർത്താ ശൃംഖലകളിലൊന്നായ സിഎൻഎന്നിനും നിർണായകമാണ്. വാർണർ ബ്രോസ് ഡിസ്കവറിയുടെ ഭാഗമാണ് സിഎൻഎൻ. ഇവരുടെ രാഷ്ട്രീയ റിപ്പോർട്ടിങ്ങുകളുടെ വലിയ വിമർശകനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന പാരമൗണ്ട്, വാർണർ ബ്രോസിനെ ഏറ്റെടുക്കുന്നത് സിഎൻഎന്നിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയേക്കും.
കരാർ ഉറപ്പായെന്ന വാർത്തകൾ പരന്നതോടെ സിഎൻഎൻ സിഇഒ മാർക്ക് തോംസൺ ജീവനക്കാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നത് വരെ ചാനലിന്റെ ഭാവിയെക്കുറിച്ച് ‘നിഗമനങ്ങളിൽ എത്തരുത്’ എന്നാണ് മാർക്ക് തോംസൺ തൊഴിലാളികളോട് പറഞ്ഞിരിക്കുന്നത്.
