ഇടുക്കി: തൊടുപുഴ ചുങ്കത്ത് സ്വദേശി ജയകുമാറിൻ്റെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും എതിരെ കുടുംബം. പക്ഷാഘാതം വന്ന് റോഡിൽ കുഴഞ്ഞുവീണ ജയകുമാറിനെ പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും വേണ്ട ചികിത്സ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.
ഈ മാസം 14 ന് വൈകിട്ടാണ് തൊടുപുഴ ചുങ്കത്ത് 56 കാരനായ ജയകുമാർ കുഴഞ്ഞുവീണത്. പട്രോളിങ്ങിനിടെ പൊലീസ് കണ്ടെങ്കിലും മദ്യലഹരിയിലാണെന്ന് കരുതി തിരിഞ്ഞു നോക്കാതെ മടങ്ങുകയും ചെയ്തു. മണിക്കൂറുകൾ റോഡിൽ കിടന്ന ജയകുമാറിനെ ഒടുവിൽ പുലർച്ചെ രണ്ട് മണിക്ക് പൊലീസെത്തി ഫയർഫോഴ്സ് ആംബുലൻസിൽ കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാവിലെ എട്ട് മണിയോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയ ശേഷമാണ് അധികൃതർ ചികിത്സ നൽകാൻ തയ്യാറായത്. ആളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കി.
ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ ആയ ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും, ബെഡ് ഇല്ലാത്തതിനാൽ രണ്ടുദിവസം സ്ട്രെച്ചറിൽ കിടത്തിയെന്ന് ബന്ധുക്കൾ പറയുന്നു. 24 നു വൈകിട്ട് ജയകുമാർ മരിച്ചു. പക്ഷാഘാതം വന്ന രോഗിക്ക് ലഭിക്കേണ്ട യാതൊരു ചികിത്സയും രണ്ട് സർക്കാർ ആശുപത്രികളിൽ നിന്നും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതർക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജയകുമാറിൻ്റെ ബന്ധുക്കൾ .
