ചെന്നൈ: 20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്. പീഡനത്തിനിരയായ യുവതിയുടെ അമ്മയുടെ പരിചയക്കാരനായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രധാന പ്രതി. സംഭവത്തില്‍ യുവതിയുടെ അമ്മയെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. 50കാരനായ ഇയാൾ യുവതിയുടെ വീട്ടിലെത്തുകയും യുവതിയുടെ അമ്മയുടെ അറിവോടെ പീഡനം നടത്തുകയുമായിരുന്നു.

അമ്മ ഒന്നിലധികം തവണ ഉറക്ക ഗുളികകൾ നല്‍കിയതായും ഈ സമയത്ത് ദക്ഷിണാമൂർത്തി പീഡിപ്പിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതി ഒരു ദിവസം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് തിരുവണ്ണാമലയിലുള്ള അമ്മാവന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു.

അവിടെവെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ അവർ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവില്‍ യുവതിയുടെ അമ്മയ്ക്കും ദക്ഷിണാമൂർത്തിക്കുമായുളള തെരച്ചില്‍ തുടരുകയാണ്.