പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്ന് ജസീലയുടെ മാതാവ് പറഞ്ഞു.
കാസർഗോഡ്: നാലത്തടുക്കയില്‍ മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിൻ്റെ വാദം തള്ളി കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്ന് ജസീലയുടെ മാതാവ് പറഞ്ഞു. ചോദ്യം ചെയ്യൽ കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് ജസീല ഇറങ്ങിവന്നതെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ നിയമ പോരാട്ടം തുടരുമെന്നും മാതാവ് പറഞ്ഞു.
ജസീല നേരിട്ടത് കടുത്ത അപമാനമാണെന്നും മാതാവ് ആരോപിച്ചു. ഒരു പരാതി എഴുതി വാങ്ങാൻ പോലും ആദൂർ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവർക്കൊപ്പാണ് പൊലീസും ഭർതൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവർ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞു. വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യൽ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകർത്തിയിരുന്നു. സുഹൃത്തിൻ്റെ ഉമ്മയുടെ സ്വർണം കാണാതായെന്നും താന്ർ എടുത്തുവെന്നാണ് അവർ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയിൽ പറഞ്ഞത്. താൻ അങ്ങനെ ചെയ്തിട്ടില്ല. താൻ ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്ക അവർ പറഞ്ഞ് നടക്കുകയാണ്. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. താൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയിൽ പറഞ്ഞിരുന്നു
