തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന കൊല്ലം വിജിലൻസ് കോടതി നിരീക്ഷണത്തെ തുടർന്ന് അപ്പീൽ ഉടൻ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിലാകും അപ്പീൽ നൽകുക. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന കൊല്ലം വിജിലൻസ് കോടതി നിരീക്ഷണത്തെ തുടർന്ന് അപ്പീൽ ഉടൻ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. ഇതിലാണ് പുനരാലോചന നടത്തി അപ്പീലിന് പോകാൻ ഇപ്പോൾ എസ്ഐടി തീരുമാനിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കർശന ഉപാധികളോടെയാണ് തന്ത്രിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ സ്വര്‍ണ മോഷണ കേസുകളിൽ ജയിലിലായി നാല്പത്തിയൊന്നാം ദിവസമാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിക്കുന്നത്.
തെളിവുകളുടെ അഭാവത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വർണാപഹരണത്തിൽ പങ്കില്ലെന്നും തന്ത്രി വാദിച്ചു. കേസിൽ സ്വാഭാവികമല്ലാത്ത ജാമ്യം ലഭിക്കുന്ന പ്രതി കൂടിയാണ് തന്ത്രി എന്നതും ശ്രദ്ധേയമാണ്.
