തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ മന്ത്രി ഉടൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെയുള്ള ജനരോഷം ശക്തമാകുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി. ശനിയാഴ്ച അതിരാവിലെയായിരുന്നു നാടകീയമായ പ്രതിഷേധം.

പോലീസ് കമ്മിഷണറുടെ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് പ്രവർത്തകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറുകയായിരുന്നു. പ്രതിഷേധം അപ്രതീക്ഷിതമായിരുന്നതിനാൽ സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. വസതിക്ക് മുന്നിൽ റീത്ത് വെച്ചാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ സമയം മന്ത്രിയോ ബന്ധുക്കളോ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് വിവരം. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ മന്ത്രി ഉടൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ‘കാലന്റെ വകുപ്പായി’ മാറുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്നതല്ലാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ല.

ഒരു കടലാസ് പോലും വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് ജീവനക്കാർ തന്നെ പറയുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ പോലീസ് സ്ഥലത്തെത്തി കൂടുതൽ പ്രവർത്തകരെ ഗേറ്റിന് പുറത്താക്കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.