കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു.

നാളത്തെ ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത് രാവിലെ 11.30നായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനകത്തെ പ്രസ് കോണ്‍ഫറസ് ഹാളിലേക്ക് എത്തിയതായിരുന്നു പരിശീലകന്‍ ഡേവിഡ് കറ്റാലയും മറ്റ് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും. എന്നാല്‍, ഇത് വിലക്കിയ സ്റ്റേഡിയം സുരക്ഷാജീവനക്കാര്‍ എല്ലാവരെയും പുറത്താക്കി പ്രസ് കോണ്‍ഫറന്‍സ് റൂം പൂട്ടി.

വാര്‍ത്താസമ്മേളനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎയുടെ സുരക്ഷാജീവനക്കാരുടെ നടപടി. അരമണിക്കൂറോളം കാത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് ടീം മടങ്ങിപ്പോയി.

പിന്നീട്, സ്റ്റേഡിയത്തിനകത്തെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജിസിഡിഎ വിലക്കിന് പിന്നിലെന്നാണ് സൂചന. ഓരോ മത്സരത്തിനും രണ്ട് ലക്ഷം രൂപയ്ക്ക് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് വാടകയ്ക്ക് നല്‍കുമെന്നായിരുന്നു ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഇത് തള്ളിയ ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി 4.2 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ജിസിഡിഎയുടെ നടപടി.