ന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026-ൽ ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച് ഒരു ദിവസം തികയുന്നതിന് മുൻപ് തീരുമാനം മാറ്റി. കടുത്ത ആലോചനകൾക്ക് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകൻ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യാഴാഴ്ച സംഘടന അറിയിച്ചു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ്റെ ഫയലുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.

ഭാരത് മണ്ഡപത്തിൽ ഇന്ന് നടക്കാനിരുന്ന ചടങ്ങിൽ ബിൽ ഗേറ്റ്‌സ് സംസാരിക്കേണ്ടതായിരുന്നു. എന്നാൽ എഐ സമിറ്റിന്റെ പ്രധാന മുൻഗണനകളിൽ നിന്ന് ശ്രദ്ധ മാറുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക, ഇന്ത്യ ഓഫീസുകളുടെ പ്രസിഡന്റായ അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും. ഇന്ത്യയുടെ ആരോഗ്യ, വികസന ലക്ഷ്യങ്ങൾക്കായി തങ്ങൾ തുടർന്നും സഹകരിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.

മൈക്രോസോഫ്റ്റ് സ്ഥാപകൻ്റെ സാന്നിധ്യം സംബന്ധിച്ച ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞ് അദ്ദേഹം നിശ്ചയിച്ച പ്രകാരം പ്രഭാഷണം നടത്തുമെന്ന് ബുധനാഴ്ച ഫൗണ്ടേഷൻ അറിയിച്ചിരുന്നു.

എന്നാൽ തൊട്ടുപിന്നാലെയാണ് ഈ പുതിയ യു-ടേൺ. 2019-ൽ ജയിലിൽ മരിച്ച ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള രേഖകളിൽ ഗേറ്റ്‌സിന്റെ പേര് പലതവണ പ്രത്യക്ഷപ്പെട്ടത് വലിയ ഓൺലൈൻ പ്രതിഷേധങ്ങൾക്കും പരിശോധനകൾക്കും കാരണമായിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഈ ആഴ്ച ആദ്യം ആന്ധ്രാപ്രദേശ് സർക്കാർ ഗേറ്റ്‌സിന് വലിയ സ്വീകരണമാണ് ഗന്നവാരം വിമാനത്താവളത്തിൽ നൽകിയിരുന്നത്. മന്ത്രി നാരാ ലോകേഷ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. എന്നാൽ ഗേറ്റ്‌സിന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ഉയർന്നു.

ഇന്ത്യയെ പരീക്ഷണശാലയായും ഭാരതീയരെ പരീക്ഷണ എലികളായും അദ്ദേഹം കാണുന്നു എന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അസംബന്ധമാണെന്നും തെറ്റാണെന്നും ഗേറ്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉച്ചകോടി നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് സാം ആൾട്ട്മാൻ, മുകേഷ് അംബാനി തുടങ്ങിയ സാങ്കേതിക, ബിസിനസ് രംഗത്തെ പ്രമുഖരും സംസാരിക്കും. വിവാദങ്ങൾക്കിടയിലും ഉച്ചകോടി വൻ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.