നവ കേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടി സംസ്ഥാന സർക്കാരിനെ വൻ തിരിച്ചടി ഉണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാർ സംവിധാനങ്ങളും പൊതുഖജനാവിലെ പണവും ദുരുപയോഗം ചെയ്തു നടത്തുന്ന സർവ്വേ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം എസ് മുബാസും കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
നവ കേരള സർവ്വേ നിയമവിരുദ്ധമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. 2030ൽ കേരളം എങ്ങനെ ആയിരിക്കണം എന്ന് വിഷയമാണ് സർവേയുടെ പിന്നിലുള്ളത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. പക്ഷേ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ സർക്കാരിലെ പണം ചെലവഴിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഹർജികൾ സമർപ്പിച്ചത്. കൂടാതെ പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടത്തുന്നതെന്നും ഇത് തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
