ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഇവ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. ഭക്തജനങ്ങൾ പായ്ക്കറ്റ് ഭക്ഷണങ്ങൾ, മിഠായികൾ, പഞ്ഞി മിഠായി, ഐസ് കാൻഡി എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃർ നിർദേശിച്ചു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് എത്തുന്ന തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.മാർച്ച്മൂന്നിനാണ് ആറ്റുകാൽ പൊങ്കാല.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കണം.

പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ മേഖലയിലെ ഭക്ഷ്യസംരംഭകരുടെയും പാചകത്തൊഴിലാളികളുടെയും ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ രജിസ്‌ട്രേഷനായി fsonemomcircle@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ അയയ്ക്കണം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി നേടണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം ലഭ്യമാണ്. ഓൺലൈൻ അപേക്ഷയിൽ ‘Kind of business ആയി Food vending establishment’ എന്നത് തിരഞ്ഞെടുക്കുകയും അപേക്ഷകന്റെ പേരിനൊപ്പം ‘Attukal Ponkala’ എന്ന് രേഖപ്പെടുത്തുകയും വേണം. ഉത്തരവാദിത്തമുള്ള വ്യക്തിയുടെ ഫോട്ടോ, ഐഡി കാർഡ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിശ്ചിത ഫീസ് ഓൺലൈൻ വഴിയാണ് അടയ്‌ക്കേണ്ടത്.