പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്നതില്‍ സര്‍ക്കാര്‍ നിലപാട് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയായണെന്നും യെസ് ഓര്‍ നോ ഉത്തരം പറയണമെന്ന് വി.ഡി. സതീശന്‍. ആചാരം പാലിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. വാശിക്കായാണ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റിയത് എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

എല്‍ഡിഎഫ് ജാഥകള്‍ കേവലം പിആര്‍ നാടകം മാത്രമായി മാറിയെന്ന് ജനം തിരിച്ചറിഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ സര്‍ക്കാര്‍ വലിയ തോതില്‍ കൊള്ള നടത്തുന്നുവെന്നും ഇതില്‍ സര്‍ക്കാരിന് നേരിട്ടുള്ള പങ്കുണ്ടെന്നും മുഴുവന്‍ കള്ളക്കണക്കാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

നെല്‍ കര്‍ഷകര്‍ ഇത്രയും ദുരിതം അനുഭവിച്ച മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൃത്യമായ രീതിയില്‍ നെല്ല് സംഭരണം നടന്നിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ തുക പോലും ലഭിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എം.വി. ഗോവിന്ദന്‍ നയിച്ച എല്‍ഡിഎഫ് ജാഥ കേവലം പിആര്‍ നാടകം മാത്രമാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു. കോഴിക്കോട് ബാലുശ്ശേരിയില്‍ പെന്‍ഷന്‍ പൈസയുമായി ബന്ധപ്പെട്ട് സിപിഐഎം വയോധികനെ ഉപയോഗിച്ച് നടത്തിയത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.