മുംബൈ തീരത്തിന് സമീപം ഇറാനുമായി ബന്ധമുള്ളതും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതുമായ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. അനധികൃതമായ വ്യാപാരങ്ങൾ തടയുന്നതിന്റെ ഭാഗമായി സമുദ്രമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്നാണ് നടപടി.

സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജഫ്‌സിയ എന്നീ കപ്പലുകളാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഈ കപ്പലുകൾ തങ്ങളുടെ ഐഡന്റിറ്റി ഇടയ്ക്കിടെ മാറ്റി സുരക്ഷാ ഏജൻസികളെ വെട്ടിക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എണ്ണയുടെ യഥാർത്ഥ ഉറവിടം മറച്ചുവെക്കുന്നതിനായി കടലിൽ വെച്ച് ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റുന്ന രീതി (ship-to-ship transfer) തടയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉപരോധങ്ങൾ മറികടക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇത്തരം രീതികൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഈ കപ്പലുകൾ തടഞ്ഞത്. തുടർന്ന് ഇവയെ കൂടുതൽ അന്വേഷണത്തിനായി മുംബൈ തീരത്തേക്ക് എത്തിച്ചു.