യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വർദ്ധനവും ആവശ്യകതയും കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) തങ്ങളുടെ ദൈനംദിന ട്രെയിൻ സർവീസുകളുടെ സമയം രാത്രി 11 മണി വരെ നീട്ടുന്നതായി വെള്ളിയാഴ്ച അറിയിച്ചിരുന്നു. പുതിയ സമയം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതുവരെ രാത്രി 10.30-നാണ് അവസാന മെട്രോ ട്രെയിൻ പുറപ്പെട്ടിരുന്നത്

കെ.എം.ആർ.എല്ലിന്റെ പുതിയ തീരുമാനപ്രകാരം ഫെബ്രുവരി 15 മുതൽ ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷനിൽ നിന്നുമുള്ള അവസാന സർവീസുകൾ രാത്രി 11 മണിക്കായിരിക്കുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഫലത്തിൽ നഗര കേന്ദ്രങ്ങളിൽ നിന്ന് രാത്രി 11.30 വരെ മെട്രോ ട്രെയിനിൽ കയറാൻ സാധിക്കും.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ഭക്തർക്കായി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരുന്നു. തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.30-നാണ് പുറപ്പെട്ടത്. ശിവരാത്രി ദിവസം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും യാത്രക്കാരിൽ നിന്ന് ഉയരുന്ന ആവശ്യങ്ങളും പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്ന് കെ.എം.ആർ.എൽ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഫെബ്രുവരി 16 മുതൽ ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാലു മണിക്ക് സർവീസുകൾ ആരംഭിക്കും. രാവിലെ ആറു മണി വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ്. അതിന് ശേഷം ട്രെയിനുകൾ സാധാരണ സമയക്രമത്തിൽ ഓടും. സാധാരണ ദിവസങ്ങളിൽ രാവിലെ ആറിനും ഞായറാഴ്ചകളിൽ 7.30നുമാണ് സർവീസുകൾ ആരംഭിക്കാറുള്ളത്.

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോ റെയിൽ വികസനത്തിന്റെ രൂപരേഖ ഈ വർഷം ഏപ്രിലിൽ തയ്യാറാക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായമാണ് അങ്കമാലി റൂട്ട് കൂടി വികസിപ്പിക്കുന്നത്.

നിലവിൽ നാലു അലൈൻമെന്റുകളാണ് പരിഗണിക്കുന്നതെന്നും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും ചെലവും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.