പാലക്കാട്: ജമാഅത്തെ ഇസ്ലാമിയാണ് ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അവരെ ആര് ഗൗനിക്കാനാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്റെ യാത്രയ്‌ക്കെതിരായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതികരണം.

സമസ്തയുമായി ബന്ധപ്പെട്ടും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. മത രാഷ്ട്ര വാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത കൃതമായ മുന്നറിയിപ്പ് യുഡിഎഫിന് നല്‍കിയിരിക്കുകയാണ്. അത് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

യുഡിഎഫ് ജമാഅത്തെയെ കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് പൂര്‍ണമല്ലെന്നും പൂര്‍ണ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തികച്ചും അപാകത നിറഞ്ഞ റിപ്പോര്‍ട്ട് ആണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.