2017-ൽ ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചതിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 2017ലെ യു.ഡി.എഫ് ബോർഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൻ്റെ പുരോഗതി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ വി, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും എസ്.ഐ.ടിക്ക് കൈമാറാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു ഭക്തൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. 2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വർണ്ണവും പണവും തിരിമറി നടത്തിയെന്ന പരാതിയാണ് ഇതിലുണ്ടായിരുന്നത്.
രേഖകൾ പരിശോധിച്ച ശേഷം, നിലവിലുള്ള കൊടിമരം മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത് പഴയ കൊടിമരം തേയ്മാനം മൂലം ഗണ്യമായി ജീർണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ഫീനിക്സ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് മുഴുവൻ ചിലവും വഹിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നതായി കോടതി ഓർമിച്ചു.
കസ്റ്റംസ് വകുപ്പിൽ നിന്ന് 9.161 കിലോഗ്രാം സ്വർണ്ണം വാങ്ങിയതായും ഭക്തരിൽ നിന്ന് 412 ഗ്രാം സ്വർണ്ണം ലഭിച്ചതായും കോടതി കണ്ടെത്തി. ആകെ ലഭ്യമായ 9,573.010 ഗ്രാം സ്വർണ്ണത്തിൽ 9,340.200 ഗ്രാം മാത്രമാണ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഭക്തർ സ്വർണ്ണം സംഭാവന ചെയ്യുമ്പോൾ കൃത്യമായ അളവും വിവരങ്ങളും രേഖപ്പെടുത്തിയ ഫോം 3A രസീതുകൾ നൽകണമെന്നാണ് നിയമം. എന്നാൽ ഇവിടെ രസീതുകൾ നൽകിയിട്ടില്ല. ഇത് ഗുരുതരമായ നടപടിക്രമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചീഫ് വിജിലൻസ് ഓഫീസർ വാദിച്ചു.
സ്വർണ്ണ തിരിമറി ആരോപണം അന്വേഷിക്കാൻ നിലവിൽ മറ്റ് ഗുരുതരമായ കേസുകൾ അന്വേഷിക്കുന്ന എസ്‌ഐടിയെ ചുമതലപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. പകരം, ഒരു സ്വതന്ത്ര വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
കൊടിമര നിർമ്മാണത്തിൽ കുറ്റകരമായ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകി. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് കൈമാറാനും 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
