കൊച്ചി: ജിഎസ്‌ടി ഉദ്യോഗസ്ഥൻ എന്ന വ്യാജേന വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ രണ്ടുപേരിൽ പ്രധാനിയായ അനൂപ് അറസ്റ്റിൽ. കോടനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തങ്ങൾ ജിഎസ്ടി ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും, മറ്റൊരു ഉദ്യോഗസ്ഥയുടെ ഭർത്താവ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആണെന്നും, ഇദ്ദേഹത്തിൻ്റെ ഓപ്പറേഷന് അടിയന്തരമായി പണം നൽകണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

ചികിത്സാ സഹായം ആവശ്യപ്പെട്ട് കൊണ്ട് ഐമുറി കവലയിലുള്ള ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയെ പ്രതികൾ ഫോണിൽ വിളിച്ചു ബന്ധപ്പെട്ടു. തുടർന്ന് പിടിയിലായ അനൂപും കൂട്ടാളിയും ചേർന്ന് ടെക്സ്റ്റൈൽസ് ഷോപ്പിൽ എത്തി പണം കൈപ്പറ്റുകയും ചെയ്തു.

വ്യാപാരി ഫോണ്‍ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ജിഎസ്ടി ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് ജിഎസ്ടി ഓഫീസുമായി ബന്ധപ്പെട്ട് ആരുടെയും ബന്ധുക്കള്‍ ആശുപത്രികളില്‍ അഡ്മിറ്റ് അല്ലെന്നുള്ള വിവരം അറിഞ്ഞതിന് പിന്നാലെ വ്യാപാരികള്‍ കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.