ബരിമല തീർത്ഥാടനത്തിൻ്റെ ബേസ് ക്യാമ്പായ നിലയ്ക്കൽ ദേവസ്വത്തിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി.

മുൻ ഉദ്യോഗസ്ഥൻ ജയപ്രകാശ് ജെ, ഭാര്യ ശ്രീജ ജയപ്രകാശ് എന്നിവരുടെ കൊല്ലം ജില്ലയിലുള്ള 40.48 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയത്. പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിലയ്ക്കൽ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ജയപ്രകാശിനും മറ്റ് ബോർഡ് ഉദ്യോഗസ്ഥർക്കും എതിരെ കേരള വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ഫയൽ ചെയ്ത എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

പത്തനംതിട്ട ജില്ലയിലെ നിലയ്ക്കൽ മഹാദേവ ക്ഷേത്രം ശബരിമല തീർത്ഥാടകരുടെ പ്രധാന വിശ്രമകേന്ദ്രമാണ്. 2018-19 ലെ മണ്ഡല മകരവിളക്ക് കാലത്ത് ക്ഷേത്രത്തിലെ അന്നദാനത്തിനും മറ്റുമായി സാധനങ്ങൾ വിതരണം ചെയ്തെന്ന പേരിൽ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെന്നാണ് കേസ്.