തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. ഇടക്കാല കുറ്റപത്രം നൽകാത്തതിന് പിന്നിൽ ബോധപൂർവമായ നീക്കം നടക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കാതെ സിപിഐഎം നേതാക്കൾ അടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതോടെ കേസിലെ അന്വേഷണം നിലച്ചു. വി.എൻ. വാസവൻ്റെ രാജിയാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കവർച്ച ചെയ്യപ്പെട്ട സ്വർണം കണ്ടെത്താൻ പോലും എസ്ഐടിക്ക് കഴിഞ്ഞില്ല. പ്രതികളായ സിപിഐഎം നേതാക്കളെ രക്ഷിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. ഇത്ര നാളും കോടതി വിധിയെ കുറ്റം പറഞ്ഞവർ ഇപ്പോൾ അനുകുലിച്ച് രംഗത്ത് എത്തുന്നത് ശരിയല്ല. കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം ഇപ്പോഴും പ്രസക്തമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, സിപിഐഎമ്മിൻ്റെ എല്ലാ രക്തസാക്ഷി ഫണ്ട് പിരിവുകളും പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ എം.വി. ഗോവിന്ദനെ കൊണ്ട് രക്തസാക്ഷി ഫണ്ടിൻ്റെ കണക്ക് പറയിപ്പിക്കും. ഗോവിന്ദൻ്റെ ധാർഷ്ട്യം ശരിയല്ലെന്നും, രക്തസാക്ഷി ഫണ്ട് തിരിമറി സംബന്ധിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല വ്യക്തമാക്കി.