തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ദമായതോടെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മന്ത്രി പി.രാജീവ്. കോൺഗ്രസിന് സഭയ്ക്കുള്ളിൽ ഒരുനിലപാടും പുറത്ത് മറ്റൊന്നുമാണെന്ന് പി. രാജീവ് വിമർശിച്ചു. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രത്യേക രീതിയാണ് പ്രതിപക്ഷം സഭയിൽ സ്വീകരിക്കുന്നതെന്നും രാജീവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നിയമസഭയിൽ ചോദിക്കുന്ന കാര്യങ്ങളോടൊന്നും പ്രതിപക്ഷം പ്രതികരിക്കില്ല. സഭയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്താൻ അനുവദിക്കില്ല. പിന്നീട് പുറത്തുവന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ അവതരിപ്പിക്കും. ശബരിമല വിഷയം ആദ്യ സെഷൻ മുതൽ ചർച്ച ചെയ്യാമെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. എന്നാൽ ഒരു നോട്ടീസ് പോലും നൽകാതെ ചർച്ച ഒഴിവാക്കാനുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്ഐടി അന്വേഷണത്തിൽ പൂർണ തൃപ്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രകടിപ്പിച്ചെന്ന കാര്യമാണ് സഭയിൽ ഉദ്ദരിച്ചത്. എന്നാൽ കോടതിയുടെ ഈ പരാമർശങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മിണ്ടിയില്ല. വിവിധ വശങ്ങൾ പരിശോധിക്കാൻ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
90 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം കിട്ടുമെന്ന് അറിയാത്തവർ അല്ലല്ലോ ഡിവിഷൻ ബെഞ്ചിൽ ഇരിക്കുന്നത്. ഡിവിഷൻ ബെഞ്ച് മേൽനോട്ടം വഹിക്കുന്ന കേസിൽ സിംഗിൾ ബെഞ്ച് ഇങ്ങനെ പറയാമോ എന്ന് സാമാന്യബുദ്ധി ഉള്ളവർ ചിന്തിക്കും. സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ശരിയല്ല എന്ന് പരോക്ഷമായി പറയുന്നതാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. സ്വർണം മോഷ്ടിച്ചയാളും വാങ്ങിയ ആളും ഉപയോഗിച്ച ആളും സോണിയാ ഗാന്ധിയുമായി ഒറ്റ ഫ്രെയിമിൽ എങ്ങനെ വന്നു എന്നതിന് ഉത്തരമില്ല, പി. രാജീവ്.
തെറ്റിദ്ധരിപ്പിക്കുന്ന, ഊഹാപോഹങ്ങളായും, അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളുമായി എസ്ഐടിയുടെ ശരിയായ അന്വേഷണത്തെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇത് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത്? ഒന്നെങ്കിൽ ഒരു വിഭാഗം മാധ്യമങ്ങൾ, അല്ലെങ്കിൽ പ്രതിപക്ഷ നേതാവ്. ഇവരല്ലേ ഈ ഊഹാപോഹങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കോടതി പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണത്തെ അട്ടിമറിക്കരുതെന്നാണ് പരോക്ഷമായി കോടതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
