തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിൽ തലസ്ഥാനത്ത് വിഎസ് സെന്റർ സ്ഥാപിക്കും. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന വിഎസ് സെന്റർ സ്മാരകത്തിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങൾ വരുംതലമുറയ്ക്ക് പഠിക്കാനും പ്രചോദനം ഉൾക്കൊള്ളാനുമുള്ള കേന്ദ്രമായി ഇത് മാറുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അഴിമതിക്കും അനീതിക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജനകീയ നേതാവിന്റെ സ്മരണകൾക്ക് അർഹമായ ആദരമാണ് ഈ കേന്ദ്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ക്ഷേമ പെൻഷനായി 14500 കോടി രൂപ വകയിരുത്തി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തി.