തിരുവനന്തപുരം: സംസ്ഥാനത്തെ റാപ്പിഡ് റെയില്‍ പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചു. നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിവേഗ പാതയെ മെട്രോയുമായി ബന്ധിപ്പിക്കും. കെ റെയിലിന് ബദലായാണ് സര്‍ക്കാര്‍ നിലവില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) പദ്ധതിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് വൈകാതെ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതിനായി ഗതാഗത വകുപ്പിന് മന്ത്രിസഭ യോഗം നിര്‍ദേശം നല്‍കി. ഡല്‍ഹി-മീറത്ത് ആര്‍ആര്‍ടിസി മാതൃകയിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മണിക്കൂറില്‍ 160 മുതല്‍ 180 വരെ കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ട്രെയിനിന് സാധിക്കും.

സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രയും പരിസ്ഥിതിയും കണക്കിലെടുത്ത് തൂണുകള്‍ വഴിയാണ് റെയില്‍ നിര്‍മിക്കുക. ഇതുവഴി ഭൂമി ഏറ്റെടുക്കുന്നതിലുള്ള വെല്ലുവിളികള്‍ ഒഴിവാക്കാനും സര്‍ക്കാരിന് സാധിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ആര്‍ആര്‍ടിഎസ് സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാനും തീരുമാനമുണ്ട്.

നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഒന്നാം ഘട്ടം. ആകെ 284 കിലോമീറ്ററാണ് ഈ പാതയുടെ ദൈര്‍ഘ്യം. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെ രണ്ടാം ഘട്ടം. മൂന്നാം ഘട്ടം കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ, കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെ നാലാം ഘട്ടവും.