വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതിന് മുന്നോടിയായി ചര്‍ച്ചകള്‍ നടത്താന്‍ ഗതാഗത വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. ഡല്‍ഹി-മീറത്ത് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തില്‍ റാപ്പിഡ് റെയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് അംഗീകാരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പാതയാണ് ഒരുങ്ങുന്നത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ആകെ 583 കിലോമീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ഘട്ടങ്ങളിലായിരിക്കും നിര്‍മാണം. പദ്ധതി നടപ്പാക്കുന്നതിനായി വൈകാതെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കും.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതിന് മുന്നോടിയായി ചര്‍ച്ചകള്‍ നടത്താന്‍ ഗതാഗത വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. ഡല്‍ഹി-മീറത്ത് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തില്‍ റാപ്പിഡ് റെയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മണിക്കൂറില്‍ 160 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത ഈ ട്രെയിനിന് കൈവരിക്കാനാകും.

വേഗതയ്ക്ക് പുറമെ, കുറഞ്ഞ സ്റ്റേഷന്‍ ഇടവേളകള്‍, ഉയര്‍ന്ന യാത്രാ ശേഷി എന്നീ പ്രത്യേകതകളും ഈ റെയിലിന് ഉണ്ടായിരിക്കും. ഗ്രേഡ് സെപ്പറേറ്റഡ് ആയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടുത്ത നീക്കം.

കേരളത്തിലെ ആര്‍ആര്‍ടിഎസ് പദ്ധതി ഡിപിആര്‍ സമര്‍പ്പിക്കുന്നതിന് അനുസരിച്ച് പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിനായി റാപ്പിഡ് റെയില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.

തറനിരപ്പില്‍ കൂടിയുള്ള റെയില്‍പാതയ്ക്ക് പകരം തൂണുകള്‍ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഭൂമി ഏറ്റെടുക്കല്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ പ്രകൃദത്ത ജലപ്രവാഹം തടസപ്പെടുന്നത് ഒഴിവാക്കാനും സാധിക്കുന്നതാണ്.

അതേസമയം, ഭാവിയില്‍ കൊച്ചി മെട്രോ, വരാനിരിക്കുന്ന കോഴിക്കോട്, തിരുവനന്തപുരം മെട്രോകള്‍ ആആര്‍ആര്‍ടിഎസുമായി സംയോജിപ്പിക്കാനും സാധ്യതയുണ്ട്. പദ്ധതി ചെലവിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കേന്ദ്ര സര്‍ക്കാരും ശേഷിക്കുന്ന തുക അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പയുമായിരിക്കും.