ഡൽഹി സ്വദേശിനിയായ ശാംഭവി, ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. ചെറുപ്പത്തിൽ തന്നെ വ്യോമയാന മേഖലയിൽ തന്റേതായ മുദ്ര പതിപ്പിച്ച ശാംഭവിക്ക് 1500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ടായിരുന്നു.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് രാജ്യം. ബാരാമതിയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ അജിത് പവാറിനൊപ്പം വിമാനം നിയന്ത്രിച്ചിരുന്ന യുവ പൈലറ്റ് ക്യാപ്റ്റൻ ശാംഭവി പതകും വിടവാങ്ങി. ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം, 08:49-ഓടെ ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതും പൂർണ്ണമായും കത്തിയമർന്നതും.
ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ലിയർജെറ്റ് 45 (Learjet 45) എന്ന ചെറുവിമാനമാണ് തകർന്നത്. അപകടസമയത്ത് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്ന ശാംഭവി പതക്, മികച്ച വൈദഗ്ധ്യമുള്ള പൈലറ്റായാണ് വ്യോമയാന മേഖലയിൽ അറിയപ്പെട്ടിരുന്നത്.
ആരായിരുന്നു ക്യാപ്റ്റൻ ശാംഭവി പതക്?
ഡൽഹി സ്വദേശിനിയായ ശാംഭവി, ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളാണ്. ചെറുപ്പത്തിൽ തന്നെ വ്യോമയാന മേഖലയിൽ തന്റേതായ മുദ്ര പതിപ്പിച്ച ശാംഭവിക്ക് 1500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ടായിരുന്നു. പഠനത്തിലും പരിശീലനത്തിലും മികവ് പുലർത്തിയിരുന്ന ഇവർ ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പൈലറ്റ് അക്കാദമിയിൽ നിന്നാണ് ട്രെയിനിങ് പൂർത്തിയാക്കിയത്. മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എയ്‌റോനോട്ടിക്‌സ്, ഏവിയേഷൻ ആൻഡ് എയ്‌റോസ്‌പേസിൽ ബിഎസ്‌സി ബിരുദവും അവർ നേടിയിട്ടുണ്ട്.
മധ്യപ്രദേശ് ഫ്‌ളൈയിങ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്‌ളൈയിങ് ഇൻസ്ട്രക്ടർ കൂടിയായിരുന്ന ശാംഭവിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലൻഡിൽ നിന്നും ഡിജിസിഎയിൽ നിന്നും ലൈസൻസുകൾ ലഭിച്ചിരുന്നു. സ്പൈസ് ജെറ്റ്, ജോർദാൻ എയർലൈൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പരിശീലനങ്ങളും ഇവർ പൂർത്തിയാക്കിയിരുന്നു. വെറും പത്ത് ദിവസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ശാംഭവിയുടെ വേർപാട് ഉറ്റവർക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്.
അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
