തിരുവനന്തപുരം∙ കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കാന്‍ ഉപയോഗിച്ച സയനൈഡ് കുടുംബത്തിന് എവിടെ നിന്നു ലഭിച്ചുവെന്നു കണ്ടെത്താന്‍ കഴിയാതെ പൊലീസ്. പിതാവുള്ള സമയത്തു തന്നെ സയനൈഡ് വാങ്ങി സൂക്ഷിച്ചിരുന്നുവെന്നു ഗ്രീമയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഇവര്‍ സ്വര്‍ണ ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങള്‍ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്നു പേരുടെയും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.രാജീവിന്റെ ഭാര്യ എസ്.എല്‍.സജിത (54) മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെയാണ് കഴിഞ്ഞദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. . മൂന്നു മാസം മുന്‍പാണ് രാജീവ് മരിച്ചത്. കുടുംബത്തില്‍ ആരും ജീവനോടെ ഇല്ലാത്തതിനാല്‍, സയനൈഡ് വാങ്ങിയത് എവിടെനിന്നാണെന്നു കണ്ടെത്തുക പൊലീസിന് വലിയ വെല്ലുവിളിയാണ്.

ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അവഗണനയില്‍ മനംനൊന്താണ് ഇവര്‍ ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. മുംബൈയില്‍നിന്നു പിടികൂടിയ ഉണ്ണികൃഷ്ണന്‍ റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ ഗ്രീമയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.