മസ്കത്ത് : വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശിപാർശകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. റോയൽ ഡിക്രി നമ്പർ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്ററിനറി ക്വാറന്റൈൻ നിയമവും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണ് ഇറക്കുമതി നിരോധനം. നിരോധനത്തിന്റെ കാരണങ്ങൾ നീങ്ങുന്നതുവരെ വിലക്ക് തുടരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തുകയും പിന്നീട് വിലക്ക് പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം, ലോക മൃഗാരോഗ്യ സംഘടന പുറപ്പെടുവിച്ച ടെറസ്ട്രിയൽ അനിമൽ ഹെൽത്ത് കോഡ് അനുസരിച്ച് ഹീറ്റ് ട്രീറ്റ്‌മെന്റ് നടത്തിയതോ മറ്റു രീതിയിൽ പ്രോസസ് ചെയ്തതോ ആയ ഉൽപന്നങ്ങൾക്ക് ഈ നിരോധനം ബാധകമാകില്ലെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
