പ്രതീകാത്മക ചിത്രം.

ന്ത്യയിലെ ഏറ്റവുംവൃത്തിയുള്ള നഗരമായി പറയപ്പെടുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾക്ക് ജീവൻനഷ്ടമായത് ഒരുമുന്നറിയിപ്പാണ്. എന്നാൽ ശുചിത്വ പട്ടികയിൽ 50ആം സ്ഥാനത്തുള്ള കൊച്ചിയുടെ അവസ്ഥ അതിലും ഭയാനകമാണെന്ന് മലിനീകരണ നിയന്ത്രണബോർഡിൻ്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊച്ചിനഗരത്തിലെ ജലാശയങ്ങളിൽ ബാക്ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ വർദ്ധിച്ചിരിക്കുകയാണെന്ന ഏറ്റവും പുതിയറിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്തുവിട്ട് കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ കൊച്ചിനഗരം നേരിടുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത് കൊച്ചിയിലെ ജലാശയങ്ങളിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്ടീരിയകളുടെ പ്രധാന ഉറവിടം. പരിശോധന നടത്തിയ ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950-ഉം ഫീക്കൽ കോളിഫോം 1,568-ഉം എന്ന റെക്കോർഡ് നിലയിലാണ് എത്തിയത്. നഗരത്തിലെ ഒരു കിണറിലെ വെള്ളംപോലും നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. ജലാശയങ്ങളിലെ ഓക്‌സിജൻ്റെ അളവ് കുറയുന്നതും ജൈവമാലിന്യത്തിൻ്റെ വർദ്ധനവും കാരണം കൊച്ചിയിലെ ജലം ‘ഇ’ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകി കനാലുകളിലും ഡ്രയിനേജുകളിലും കലരുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. പൈപ്പ് ലൈനുകളിൽ ഉണ്ടാകുന്ന പൊട്ടലുകളിലൂടെ മലിനജലം ശുദ്ധജല വിതരണ സംവിധാനത്തിലേയ്ക്ക് കടന്നുകൂടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വേമ്പനാട് കായലിന്റെ എറണാകുളം ഭാഗത്താണ് ആലപ്പുഴയേക്കാളും കോട്ടയത്തേക്കാളും കൂടുതൽ മലമൂത്ര വിസർജ്യബാക്ടീരിയകൾ ഉള്ളതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാലിന്യനിർമ്മാർജ്ജനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വീഴ്‌ച വരുത്തിയാൽ അത് കൊച്ചിയെ മറ്റൊരുദുരന്തത്തിലേയ്ക്ക് കൊണ്ടുപോകുമെന്നതിൽ സംശയമില്ല.