വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ ആറ് പുതിയ അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 ജനുവരി 17,18 തീയതികളിലായാണ് ഇവയുടെ സര്‍വീസ് ആരംഭിക്കുന്നത്.

ന്യൂഡല്‍ഹി: കൊല്‍ക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഫ്‌ളാഗ് ഓഫ് ചെയ്യും. പശ്ചിമ ബംഗാളിലെ മാള്‍ഡ ടൗണില്‍ നിന്നാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കാമാഖ്യയ്ക്കും ഹൗറ ജങ്ഷനും ഇടയില്‍ ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ ആറ് പുതിയ അമൃത് ഭാരത് എക്‌സ്പ്രസുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 ജനുവരി 17,18 തീയതികളിലായാണ് ഇവയുടെ സര്‍വീസ് ആരംഭിക്കുന്നത്.

2026ല്‍ ഇന്ത്യന്‍ റെയില്‍വേ ഒരു വലിയ മാറ്റത്തിന് തന്നെ വിധേയമാകുമെന്ന് ഡല്‍ഹിയില്‍ നടന്ന അതിവിശിഷ്ട് റെയില്‍ സേവാ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു. എല്ലാത്തരത്തിലുള്ള മാറ്റങ്ങള്‍ക്കും കൃത്രിമബുദ്ധിയുടെ വ്യാപകമായ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. റെയില്‍വേയില്‍ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഘടനാപരമായ സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക്

തേര്‍ഡ് എസി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് 2,300 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. സെക്കന്‍ഡ് എസിക്ക് 3,000 ഉം, ഫസ്റ്റ് എസിക്ക് ഏകദേശം 3,600 രൂപയുമായിരിക്കും. 1,000 കിലോമീറ്ററിലധികമുള്ള ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്നതാണ് സ്ലീപ്പര്‍ ട്രെയിനുകള്‍. 2026ന്റെ അവസാനത്തോടെ ഏകദേശം 12 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ തയാറാകും.

ഗുവാഹത്തി-ഹൗറ റൂട്ടിലെ വിമാന നിരക്ക് സാധാരണയായി 6,000 മുതല്‍ 8,000 വരെയാണ്, ചിലപ്പോള്‍ അത് 10,000 വരെയും എത്താറുണ്ട്. അതേസമയം, വളരെ കുറഞ്ഞ നിരക്കില്‍ ഇനി മുതല്‍ ഗുവാഹത്തിയില്‍ നിന്ന് ഹൗറയിലേക്ക് അതിവേഗം യാത്ര ചെയ്യാമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.