പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിലിനു ശേഷം ഒഴിവ് വരുന്ന പാലക്കാട് നിയമസഭാ സീറ്റ് യുവാക്കൾക്ക് തന്നെ അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ.എസ്.ജയഘോഷിനെ പരിഗണിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിനു മുന്നിൽ ആവശ്യം ഉയരുന്നത്. ഇക്കാര്യം നേതൃത്വത്തിന്റെ പരിഗണനയിലാണ്. മൂന്നു ടേമിൽ ഷാഫിൽ പറമ്പിലും പിന്നീട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കൈയ്യിലെത്തിയ പാലക്കാട് നിയമസഭാ സീറ്റിൽ ആരെ മത്സരിപ്പിക്കും എന്നതിൽ പാർട്ടിയിൽ ചർച്ച തുടരുകയാണ്. രാഹുൽ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും രമ്യ ഹരിദാസും താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, യുവാക്കൾ മത്സരിച്ച് വരുന്ന മണ്ഡലത്തിൽ ഇത്തവണയും യുവാവിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഷാഫി പറമ്പിൽ അടക്കമുള്ളവർക്കും ഇതേ നിലപാടാണ്. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം യുവാക്കൾക്ക് അനുകൂലമാണ് എന്നാണ് ഇവരുടെ വിലയിരുത്തൽ. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുകൾക്ക് ശേഷമാകും സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ധാരണയാവുക. വിജയ സാധ്യതയുണ്ടെന്ന് ജില്ലാ നേതൃത്വം റിപ്പോർട്ട് നൽകിയ നെന്മാറയിലും നേതാക്കളിൽ ചിലർ താൽപര്യമറിയിച്ചിട്ടുണ്ട്.
