പത്താൻകോട്ട്: ഡോക്ടർമാരുടെ തീവ്രവാദ ശ‍ൃംഖല പുറത്തുവന്നതിനു പിന്നാലെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ -ചാരപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത നാൽപ്പതോളം പേർ ഇപ്പോൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ 12 പേർ പഞ്ചാബിൽനിന്നും ഹരിയാണയിൽ നിന്നുമുള്ളവരും 25 പേർ ജമ്മു കശ്മീരിൽ നിന്നുമുള്ളവരുമാണ്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഇവരെ ഐഎസ്‌ഐയാണ് കെണിയിൽ വീഴ്ത്തിയത്.

കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ 15 വയസുള്ള ഒരു കുട്ടിയെ പിടികൂടിയതോടെയാണ് കൗമാര ചാരശൃംഖല കണ്ടെത്തിയത്. പാകിസ്താനിൽ നിന്നുള്ള ഏജൻസികളുമായി ഈ കുട്ടി ബന്ധം പുലർത്തിയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

കുട്ടിയുടെ ഫോൺ സ്‌കാൻ ചെയ്ത അന്വേഷണ സംഘം ഞെട്ടിപ്പോയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ മുന്നണി സംഘടനകളുമായും ഐഎസ്‌ഐ ബന്ധമുള്ള ഏജൻസികളുമായും കുട്ടി ബന്ധം പുലർത്തിയിരുന്നുവെന്ന് പത്താൻകോട്ടിലെ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദൽജിന്ദർ സിങ് ധില്ലൻ പറഞ്ഞു. ‘പാകിസ്താനെ അടിസ്ഥാനമാക്കിയുള്ള ഏജൻസികളാണ് കുട്ടിയെ കെണിയിൽ വീഴ്ത്തിയത്. അവരുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന സ്ഥലങ്ങൾ കുട്ടി ചിത്രീകരിച്ചിട്ടുണ്ട്.’ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയുടെ ഫോൺ ക്ലോൺ ചെയ്യപ്പെട്ടിരുന്നു. കുട്ടിയുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് ചാരശൃംഖലയെ സഹായിച്ചു. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് നാൽപ്പതോളം കുട്ടികൾ ഇങ്ങനെ കുടുങ്ങിയതായി കണ്ടെത്തിയത്. സംശയാസ്പദമായ ആപ്പുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചാണ് ഇവരിൽ പലരെയും കെണിയിൽ വീഴ്ത്തിയത്. ഇന്ത്യൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ചിത്രീകരിക്കാനും സുരക്ഷാ വാഹനങ്ങളുടെ നീക്കം സംബന്ധിച്ച വിവരം നൽകാനും, തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാനും ഇവരെ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.