മലപ്പുറം: നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ്ണഖനനം ചെയ്ത കേസിൽ ഏഴു പേർ അറസ്റ്റിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്ക്, ജാബിർ, അലവിക്കുട്ടി, അഷറഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണ്ണം അരിച്ചെടുത്ത് കൊണ്ടിരുന്നത്.

നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണ്ണത്തിന്റെ അംശമുണ്ട്. ഇതിൽ മണൽ ഊറ്റി സ്വർണ്ണം അരിച്ചെടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലമ്പൂർ റെയിഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിരവല്ലിക്കാവ് മേഖലയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ പ്രതികൾ സ്വർണ്ണം അരിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു.

ഇവർ കുറെയധികം ദിവസങ്ങളായി വരൻ വകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റെഞ്ച് ഓഫീസർ സൂരജ് വേണുഗോപാലും സംഘവും ആണ് പ്രതികളെ പിടികൂടിയത്.