വാഷിങ്ടണ്‍: യറഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധവുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഫ്‌ളോറിഡയിലെ ട്രംപിന്റെ മാര്‍ എ ലാഗോ റിസോര്‍ട്ടില്‍ വെച്ചാണ് ഇരുനേതാക്കാളും കണ്ടുമുട്ടിയത്.

ഈ ചര്‍ച്ചകള്‍ നടക്കുന്നത് പോലും യുദ്ധം അവസാനിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് താന്‍ കരുതുന്നു. താനിതുവരെ ചര്‍ച്ചകള്‍ക്ക് ഒരു അവസാന തീയതി നിശ്ചയിച്ചിരുന്നില്ലെന്നും എന്നാല്‍ ഇനി അധികനാള്‍ ചര്‍ച്ചകളുടെ പേരില്‍ നീട്ടിക്കൊണ്ടുപോകില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. യുക്രെയ്‌ന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായൊരു കരാര്‍ ഉണ്ടാകുമെന്നും അതില്‍ യൂറോപ്യന്‍ രാജ്യങ്ങളും ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നടന്നത് കാര്യക്ഷമവും ഫലപ്രദവുമായ ചര്‍ച്ചയാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഇരുനേതാക്കളും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് സെലന്‍സ്‌കിയും അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്‌ന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. അതിനാല്‍ തന്നെ തുടര്‍ച്ചകള്‍ക്കും രാജ്യം തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപതിന സമാധാന പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കുന്നതില്‍ നേരിടുന്ന പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി. 2026 ജനുവരിയില്‍ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച വീണ്ടും ഉണ്ടാകുമെന്നാണ് വിവരം.