പാലക്കാട്: ബുധനാഴ്ച്ച ഉച്ചയോടെയാണ് പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡുകാരനായ രാം നാരായണൻ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറികമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ബംഗ്ലാദേശിയെന്നാരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ പൊതിരെ തല്ലിയത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വടി അടക്കം ഉപയോഗിച്ച് മർദിച്ചത് ശരീരത്തിൽ പ്രകടമായിരുന്നു. വാരിയല്ലുകൾ ഒടിഞ്ഞ് തറച്ചുകയറിയ നിലയിലാണ്. തലയിലും ക്രൂരമായ മർദനം ഏറ്റു. മസിലുകൾ ചതഞ്ഞരഞ്ഞ് ഞരമ്പുകൾ തകർന്നു. രക്തം തൊലിയിലേക്ക് പടർന്നു പിടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദീകരിക്കുന്നു. രാം നാരായണനെ മർദിച്ച സംഘത്തിൽ സ്ത്രീകൾക്കും പങ്കുണ്ട് എന്ന നിലപാടിലാണ് പൊലീസ്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.
