ശബരിമല: ശബരിമലയിലെ അരവണ വിതരണത്തിൽ ദേവസ്വം ബോർഡ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഭക്തർക്ക് പരമാവധി ഇരുപത് ടിന്നുകൾ മാത്രമേ നൽകുകയുള്ളൂ. ഈ നിയന്ത്രണം സംബന്ധിച്ച ബോർഡുകൾ അരവണ കൗണ്ടറുകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

വൻതോതിലുള്ള വിൽപനയും വിതരണത്തിന് ആവശ്യമായ ബോക്സുകളുടെ ക്ഷാമവുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ പ്രധാന കാരണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർ വലിയ അളവിൽ അരവണ വാങ്ങുന്നത് പതിവായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കൂടുതൽ അളവിൽ അരവണ വാങ്ങുമ്പോൾ അവ സുരക്ഷിതമായി നൽകാനുള്ള ബോക്സുകൾ ഇല്ലാത്ത അവസ്ഥയുണ്ട്.

കൂടാതെ, അരവണയുടെ വിൽപന ഉത്പാദനത്തെക്കാൾ വർധിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാധാരണ നിലയിൽ ഒരു ദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിന്നുകളാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, നിലവിൽ ദിവസേന നാല് ലക്ഷം ടിന്നുകൾ വിറ്റഴിക്കുന്നു.

മുൻപ് സ്റ്റോർ ചെയ്തുവെച്ച അരവണയിൽ നിന്ന് ദിവസേന ഒരു ലക്ഷത്തോളം ടിന്നുകൾ അധികമായി എടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ നിലയിൽ വിൽപന മുന്നോട്ട് പോയാൽ, കുറച്ചുദിവസങ്ങൾക്കുള്ളിൽ അരവണ വിതരണം പൂർണ്ണമായും പ്രതിസന്ധിയിലേക്ക് കടക്കുമെന്ന ആശങ്കയും ദേവസ്വം ബോർഡ് അധികൃതർ പങ്കുവെച്ചു.