കൊല്ലം: ഭാരതാംബ ചിത്രത്തെ ചൊല്ലി വീണ്ടും വിവാദം. കൊല്ലം ജില്ലാ കലോത്സവത്തിൽ ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് തർക്കവും പ്രതിഷേധവുമുണ്ടായത്. കലോത്സവ വേദിയ്ക്ക് സമീപം ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയണെന്ന് ചൂണ്ടികാണിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്ന്.
ബാനർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തിയത്. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ബാനർ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. തർക്കം രൂക്ഷമായതോടെ ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർത്തിന് പരിഹാരം കാണുകയായിരുന്നു.
കലോത്സവത്തിന് എത്തുന്ന കലാപ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ കലോത്സവ വേദിക്ക് സമീപം സ്ഥാപിച്ചത്. ബാനറിൽ കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആന്‍ഡ് പന്തൽ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ളത്.
