തൃശ്ശൂര്‍: തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പൊലീസ് പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മുണ്ടൂര്‍ സ്വദേശിനി തങ്കമണി കൊല്ലപ്പെട്ടത്. തങ്കമണിയുടെ സ്വര്‍ണാഭരണം തട്ടിയെടുക്കാൻ മകള്‍ സന്ധ്യയും കാമുകനായ നിധിനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

തലയടിച്ചുവീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. 75 വയസാണ് കൊല്ലപ്പെട്ട തങ്കമണിക്കുണ്ടായിരുന്നത്. 45-കാരിയായ മകള്‍ സന്ധ്യയും അയല്‍വാസിയായിരുന്ന 27-കാരനായ നിധിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പില്‍ കൊണ്ടിടുകയായിരുന്നു.

തലയടിച്ചു വീണതാണ് എന്നാണ് സന്ധ്യ പറഞ്ഞത്. തങ്കമണിയുടെ സ്വര്‍ണാഭരണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവര്‍ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിധിന്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയതിന് ശേഷം തലയടിച്ച് വീണ് മരിച്ചതാണെന്ന് ഭര്‍ത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയായിരുന്നു.