പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ (Sabarimala Gold Scam) സന്നിധാനത്ത് നിർണായക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സ്വർണപാളികൾ ഇളക്കിമാറ്റിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശ അനുസരിച്ചാണ് എസ്ഐടിയുടെ നടപടി.
അന്വേഷണത്തിൻ്റെ ഭാഗമായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിൻറെ വലത് ഭാഗത്തെ പാളികളുമാണ് നിലവിൽ ഇളക്കി മാറ്റിയിരിക്കുന്നത്. എസ്ഐടിയുടെ പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കുന്നതാണ്. സ്വർണപാളികളുടെ തൂക്കം അടക്കം നിർണയിക്കുന്നതിനാണ് ഇളക്കിമാറ്റിയിരിക്കുന്നത്.
അതേസമയം സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണക്കണമെന്ന് ദേവസ്വം ബെഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നാണ് സിംഗിൽ ബെഞ്ചിൻ്റെ നിലപാട്.
നിലവിൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ ഹർജികളും പരിഗണിക്കുന്നത് ദേവസ്വം ഡിവിഷൻ ബെഞ്ചാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അഭിപ്രായം. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായും സംശയിക്കുന്നുണ്ട്. അതിനാൽ വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നാണ് ആവശ്യം.
