ന്യൂഡല്‍ഹി: തുടക്കം മുതല്‍ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു ബിഹാറില്‍ നടന്നത്. തെരഞ്ഞെടുപ്പിന്റെ ഫലം അത്ഭുതപ്പെടുത്തുെന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയും മുന്നണിയും നേരിട്ട വലിയ തിരിച്ചടി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് എക്‌സില്‍ പ്രതികരിച്ചു.

ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായുള്ള പോരാട്ടമായിരുന്നു ബിഹാറില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ സഖ്യവും ആഴത്തില്‍ പഠിക്കും. ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പോസ്റ്റില്‍ പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്ന മഹാസഖ്യത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതിനിടെ, ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന് പിന്നാലെയാണ് രാഗുല്‍ ഗാന്ധിയുടെ പോസ്റ്റ്. ബിജെപി ഒരു തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റ് ആറ് തെരഞ്ഞെടുപ്പിലും കൂടി കോണ്‍ഗ്രസ് നേടിയില്ലെന്നുള്‍പ്പെടെ മോദി പരിഹസിച്ചിരുന്നു.