മുംബൈ ∙ ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പര അവസാനിച്ചതിനു പിന്നാലെ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ‌ടീമിന്റെ ഓപ്പണർ സ്ഥാനത്തു നിന്ന് സഞ്ജു സാംസണെ മാറ്റിയതിനെക്കുറിച്ചായിരുന്നു. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ടീമിൽ അവസരമൊരുക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചു. പരമ്പരയിൽ ഗില്ലിന്റെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയതും ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ,  സിലക്ടർമാർ ടീമിൽ ചില അഴിച്ചുപണികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ഗില്ലിന് ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. അതോടെ സഞ്ജു ഓപ്പണറായി തിരിച്ചെത്തും. ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 9ന് കട്ടക്കിൽ നടക്കും. ടീമിനെ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും.  യോഗ്യനാര്‌?  ഓപ്പണറുടെ റോളിൽ ഒരു എൻഡിൽ അഭിഷേക് ശർമ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അഭിഷേകിന്റെ ഓപ്പണിങ് പാർട്നർക്കു വേണ്ടിയാണ് സിലക്ടർമാർ തലപുകയ്ക്കുന്നത്. സമീപകാല ട്വന്റി20 മത്സരങ്ങളിൽ സഞ്ജു നിറംമങ്ങിയതാണ് ഗില്ലിനെ ഓപ്പണറായി കൊണ്ടുവരാനുള്ള ന്യായമായി പലരും ഉന്നയിക്കുന്നത്.