ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ സാങ്കേതിക തകരാർ. തകരാറിനെ തുടർന്ന് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നൂറോളം വിമാനങ്ങളാണ് വൈകിയത്. സംഭവത്തിന് പിന്നാലെ പല വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ പി‌ടി‌ഐയുടെ റിപ്പോർട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്നം ഇന്ന് രാവിലെയും തുടരുകയായിരുന്നു.

‘‘എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്‌നം കാരണം, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുകയാണ്. എത്രയും വേഗം അത് പരിഹരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുകയാണ്’’ – ഡൽഹി വിമാനത്താവള അധികൃതർ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം, ശരാശരി 50 മിനിറ്റ് വരെയാണ് വിമാനങ്ങൾ‌ വൈകുന്നത്. തത്സമയ വിവരങ്ങൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നാണ് അധികൃതരുടെ അഭ്യർഥന.