പത്തനംതിട്ട : കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു(ബിടിസി) കീഴിൽ ശബരിമല ദർശനത്തിനായി 1600 ട്രിപ്പുകൾ ക്രമീകരിക്കും. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുത്തുന്നതുമായ 3 വ്യത്യസ്ത പാക്കേജുകളാണ് ഇത്തവണ ഒരുക്കുന്നത്. കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണു നടത്തിയത്. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തർക്കു നേരിട്ടു പമ്പയിലെത്താം. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന അയ്യപ്പ ദർശന പാക്കേജും സംസ്ഥാനത്തിന്റെ തെക്ക്–വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന പാക്കേജും ഇത്തവണ നടപ്പാക്കും. ഇതിന്റെ നിരക്കുകൾ വ്യത്യസ്തമാണ്. 93 ഡിപ്പോകളിൽ നിന്നു ട്രിപ്പുകൾ ക്രമീകരിക്കും. സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ 3 മേഖലകളായി തിരിച്ചാണ് ഏകോപനം. ഭക്തർക്ക് മുൻ വർഷങ്ങളേക്കാൾ സൗകര്യങ്ങളൊരുക്കുമെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ വ്യക്തമാക്കി. പമ്പയിൽ ലഗേജ് സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനുമുള്ള സൗകര്യമൊരുക്കും. സന്നിധാനത്തെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോ ഓർഡിനേറ്റർമാരുടെ സേവനം ലഭിക്കും. ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് കമ്മിഷനും നൽകുന്നുണ്ട്. ജനുവരി 15ന് മകരവിളക്കു വരെയാണു ബിടിസി യാത്രകൾ ക്രമീകരിക്കുന്നത്. ഫോൺ: 91889 38522 (സൗത്ത്), 91889 38528 (സെൻട്രൽ), 91889 38533 (നോർത്ത്)