വൈകീട്ടോടെ ചുഴലിക്കാറ്റ് കരതൊടും

ഹൈദരാബാദ്: മൊന്‍ ത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാര്‍ജിച്ചു. ആന്ധ്രാതീരത്ത് കടല്‍ക്ഷോഭം ശക്തമായി. തിരമാലകള്‍ നാലുമീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകീട്ടോടെ ചുഴലിക്കാറ്റ് കരതൊടും. നിലവില്‍ ആന്ധ്രയിലെ കാക്കിനട തീരത്തുനിന്നും 150 കിലോമീറ്റര്‍ അകലെയാണ് മൊന്‍ ത ചുഴലിക്കാറ്റുളളത്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ മൊന്‍ ത തീരത്തേക്ക് അടുക്കുകയാണ്. കാക്കിനടയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാകും മൊന്‍ത തീരംതൊടുക. 110 കിലോമീറ്റര്‍ വരെ വേഗത പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മൊന്‍ത ചുഴലിക്കാറ്റ് ഇന്ന് കരതൊടാന്‍ ഇരിക്കെ വിവിധ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പാസഞ്ചര്‍ ട്രെയിനുകളും എക്‌സ്പ്രസ് ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ജാര്‍ഗണ്ഡിലെ ടാറ്റാ നഗറില്‍ നിന്നും പുറപ്പെട്ട ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. ആന്ധ്രയിലെ വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്.