കൊച്ചി : കലൂർ സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോൺസറുടെ താൽപര്യത്തിൽ ദുരൂഹത. അർജന്‍റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തിൽ അവകാശം വേണമെന്നാണ് സ്പോൺസർ ആന്റോ അഗസ്റ്റിൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാൽ പരിഗണന മാത്രം നൽകാമെന്ന നിലപാടിലാണ്. വിവിഐപി ഗാലറികൾ, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ എല്ലാം ഉടൻ പൂർത്തിയാക്കും, അർജൻറീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്പോൺസറുടെ അവകാശവാദങ്ങൾ. എന്നാൽ സ്റ്റേഡിയത്തിൽ തുടർന്നും അവകാശം വേണമെന്ന ആവശ്യവും സ്പോൺസർ സർക്കാറിനു മുന്നിൽ വച്ചിരുന്നു.