സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഐ കുരയ്ക്കും കടിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്നത് രാജ്യഭരണമാണ്. കരാർ ഒപ്പിട്ടത് മന്ത്രിമാർ അറിയാത്തതിന് ബിജെപി അല്ല കുറ്റക്കാരെന്നും കരാർ ഒപ്പിട്ടത് എൽഡിഎഫ് കൺവീനർ പോയിട്ടാണെന്നും എം എ ബേബി പോലും അറിഞ്ഞിട്ടില്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് പിണറായിയും ശിവൻകുട്ടിയും അല്ലാതെ വേറെ ആരാണ് അറിയുകയെന്നും എംഎ ബേബി എപ്പോഴാണ് നോക്കുകുത്തി അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. വിഡി സവർക്കറെയും കെബി ഹെഡ്ഗേവാർനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീയിൽ ഒപ്പ് വെച്ചത് ശരിയായ നിലപാട്. നാല് വർഷം ഇടതുപക്ഷം തടസപ്പെടുത്തിയതാണെന്നും വി ശിവൻകുട്ടി ഞാൻ മാറിയിരിക്കുന്നു എന്ന് സമ്മതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലുവർഷം നടപ്പാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയണം.ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎംശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.പിഎം ശ്രീ ഒപ്പിട്ടുവെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ഇതിലൂടെ എംവി ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.