സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒൻപത് വിക്കറ്റ് വിജയമാണ് സിഡ്നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. 69 പന്തുകൾ ബാക്കി നിൽക്കെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ ‘വൈറ്റ് വാഷ്’ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.
സൂപ്പർ താരങ്ങളായ രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. 125 പന്തുകളിൽ 13 ഫോറുകളും മൂന്നു സിക്സുകളും ഉൾപ്പടെ 121 റണ്‍സാണു രോഹിത് നേടിയത്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിതിന്റെ 50–ാം സെഞ്ചറിയാണിത്, ഏകദിന ഫോർമാറ്റില്‍ 33 സെഞ്ചറികൾ. 63 പന്തുകളിൽനിന്ന് അർധ സെഞ്ചറിയിലെത്തിയ രോഹിത്, പിന്നീടുള്ള 42 പന്തുകളിൽ 100 പിന്നിട്ടു. 81 പന്തുകൾ നേരിട്ട വിരാട് കോലി ഏഴു ഫോറുകളുൾപ്പടെ 74 റണ്‍സടിച്ചു. ക്യാപ്റ്റൻ ഗില്ലിനെ നഷ്ടമായെങ്കിലും ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ മൂന്നാം മത്സരത്തിൽ രോ–കോ സഖ്യം ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. രോഹിത് ശർമയാണു കളിയിലെയും പരമ്പരയിലെയും താരം.
