ബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്.

ഇന്നലെ രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു. ഇന്നലെ തന്നെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും

അതേസമയം കേരളത്തിന്റെ പുറത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും എസ് ഐ ടി പരിശോധിച്ചു വരികയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തി വൈകാതെ തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.